Wednesday, July 17, 2013

വസന്തതിലകം

ചീറ്റുന്ന പാമ്പുകൾ കഴുത്തിലണിഞ്ഞ ദേവാ
ചിറ്റം കവിഞ്ഞൊഴുകിടുന്നുമയോടുകൂടി
ചുറ്റും നിറഞ്ഞ ദുരിതങ്ങളകിറ്റിടാനായ്-
ചെറ്റെന്നു വന്നു കനിയൂ പരമേശ ശംഭോ

പൂങ്കാവനത്തിലതിഭക്തിയൊടെത്തിടുന്നൊ-
രേഴയ്ക്കു നല്ലവരമേകിടുമാർത്തബന്ധു
ശ്രീഭൂതനാഥതവതൃച്ചരണങ്ങളെന്നു-
മാലംബമായിവരണേ ശബരീശ പാഹി

വല്ലാതെവന്നുനിറയുന്നൊരുദുഃഖഭാര-
മില്ലായ്മചെയ്തിടുവതിന്നു കനിഞ്ഞിടേണം
എല്ലാടവും നിറയുമീശ്വര നിൻപദത്തി-
ലെല്ലായ്പ്പൊഴും വിനയമോടെ നമിച്ചിടുന്നേൻ

നീറുന്നൊരെൻമനമതിന്നുകുളിർമയേകാ-
നാരോമലേവരികയെന്നരികത്തുവേഗം
താരങ്ങളുംശശിയുമൊക്കെയുദിച്ചുയർന്നൊ-
രീരാവിലൽപ്പസമയം പ്രണയിച്ചുപാർക്കാം

നന്നായിതേവിധമിവന്റെ മനസ്സിനുള്ളിൽ-
ത്തന്നേയിരുന്നിടുക നല്ലപദങ്ങളായി
മുന്നിൽക്കരങ്ങളുമുയർത്തിനമിച്ചിടുന്നൊ-
രെന്നിൽച്ചൊരിഞ്ഞിടുക വാണി വരപ്രസാദം

No comments: