Wednesday, July 17, 2013

പുഷ്പിതാഗ്ര

തടയുവതിനിനാരുമില്ലയിപ്പോ-
ഴടിപിടിയാണൊരുകക്ഷിഭേദമെന്യേ
ഭരണവുമൊരുകുത്തഴിഞ്ഞമട്ടാ-
ണിവിടെപണത്തിനുമാത്രമൊത്തുചേരും

ഒരുപിടിയവിലും കരത്തിലേന്തീ-
ട്ടൊരുദിനമെത്തിയവിപ്രനങ്ങുമോദാൽ
വരമരുളിയപോലെയിദ്ദ്വിജന്നും
കരുണയൊടേകണമേ പ്രസാദമെന്നും

വെറുമൊരുകടലാസുപൂവുപോലെ-
ച്ചിലകവിതാരചനയ്ക്കു ഗന്ധമില്ല
കവനരചനവൃത്തബദ്ധമായാ-
ലതിസുഖമേകിടുമെന്നുതോന്നിടുന്നു


പരിചൊടു ചരണാംബുജം നമിയ്ക്കെ-
പ്പെരുകിന താപമതൊക്കെ തീർത്തിടുന്നൂ
സുരര്‍ സപദി വണങ്ങിടുന്ന പാദം
ശരണമെനിക്കിനി ചേർപ്പിൽ വാഴുമമ്മേ


പരമപുരുഷനായനിന്നെ നിത്യം
പരിചൊടു വന്നുവണങ്ങിടുന്നനേരം
കരുണയൊടൊരുനല്ല ദർശനത്തെ-
ത്തരികനിരന്തരഭക്തിയും മുരാരേ


മധുരിതമൊരുഗാനമന്നുകേൾക്കേ-
യതിലെഴുമാരസമാസ്വദിച്ചിരിക്കേ
മതിമതിയിനിയെന്നു ചൊല്ലിവേഗം
മധുമൊഴിനീയകലേയ്ക്കുപോയതെന്തേ

No comments: