Wednesday, July 17, 2013

മന്ദാക്രാന്ത

നീയാണെന്നും മനസിനിറയും നാദവും രാഗമെല്ലാം
നീയാണെന്നും വരിയിലുണരും വൃത്തവും താളഭാവം
നീയന്നന്നേ പിരിയുമളവിൽ തന്ന ചേലുള്ള വർണ്ണ-
ഛായച്ചിത്രം മതിയിനിയിവന്നെന്നുമെന്നോമലാളേ

കല്ല്യാണാംഗാ ഗിരിധര ഭവൽപ്പാദപദ്മം ഭജിയ്ക്കാ-
നെല്ലായ്പ്പോഴും കനിയണമതിന്നെപ്പൊഴും കേണിടുന്നൂ
ചൊല്ലീടാമോ ജനനമരണത്തിന്റെ മദ്ധ്യത്തിലുള്ളോ-
ലല്ലൽത്തിങ്ങും സമയമിവനെക്കാത്തുരക്ഷിയ്ക്കുകില്ലേ

ചാരേവന്നാൽ ലളിതമധുരം രാഗമൊന്നാലപിയ്ക്കാം
നീയാടേണം ചടുലമതിനൊത്തിന്നു നൃത്തങ്ങളേറെ
ആമോദത്തോടിരവുമുഴുവൻ പ്രേമരംഗങ്ങളാടാം
മെല്ലേമെല്ലേയരികിലണയൂ ലജ്ജവേണ്ടോമലാളേ

കാണാമേറേ കവിതയെഴുതാൻ ത്രാണിയേറേ നിറഞ്ഞോർ
വേറേയുണ്ടാം മനുജരതുപോൽ നാട്യരംഗേ പ്രഗത്ഭർ
വിദ്യാഭ്യാസം തുടരെയിവിടെപ്പേരെടുത്തോരുമുണ്ടാം
കാണാനാവില്ലിവിടെയിവനെപ്പോലെ മണ്ടൻ ജഗത്തിൽ

No comments: