Monday, October 19, 2009

ധ്യാനം

അന്നൊരു സായംസന്ധ്യതന്നിലാമുറ്റത്തായി
നിന്നുഞാന്‍ മനസ്സിലെ നീറുന്ന വ്യഥയുമായ്
എന്നരികത്തെത്തിയെന്‍പ്രിയപ്രാണേശ്വരി
പിന്നെയെന്മുഖത്തേയ്ക്കു നോക്കി പുഞ്ചിരിയോടെ

എന്തിനു വൃഥാ കാന്താ മൌനമായിരിയ്ക്കുന്നു
ചിന്തിപ്പതെന്തേയെന്നെന്നോടു ചൊല്ലീടാമോ
ശാന്തമായ് സ്വസ്ഥമായി കണ്ണുകളടച്ചിട്ട്
സന്തതം ദേവീസ്തോത്രമുരുവിട്ടോളു ഹൃത്തില്‍

അന്നൊരുനാളില്‍ കാവ്യദേവത മുറ്റത്തെത്തി
നിന്നപ്പോള്‍ ദേവീസ്തുതി തുണയായ് ഭവിച്ചില്ലേ
നിന്നുടെയടുത്തെത്തി ആനന്ദമേകാനായി
വന്നതു മറന്നുപോയെന്നുണ്ടോ പ്രാണേശ്വരാ

നാവിലും, തൂലികതന്‍ തുമ്പിലും കടലാസ്സില്‍
ഭാവങ്ങള്‍ നിറഞ്ഞതാം ശീലുകളായി മാറാന്‍
 ആവോളമനുഗ്രഹം തന്നിടും ജഗന്മാതാ-
ദേവിയെബ്ഭജിച്ചോളു നിഷ്ഫലമാവില്ലൊന്നും

No comments: