Wednesday, August 6, 2008

കലികാലം

കേട്ടാലും ചില സത്യങ്ങള്‍ നമ്മള്
‍കേട്ടാലുള്ളിലുണ്ടായിടും ദുഃഖം
പൊട്ടുന്നുപലബോംബുകള്‍ നാട്ടില്
‍വെട്ടും കുത്തും നടക്കുന്നു റോട്ടില്
‍അച്ഛന്‍ മക്കളെവില്‍ക്കുന്നു വേറോ-
രച്ഛന്‍ മക്കളെ കൊല്ലുന്നു കഷ്ടം
എട്ടും പൊട്ടും തിരിയാതെയുള്ളോ-
രൊട്ടേറെച്ചെറു പൈതങ്ങളേയും
ദുഷ്ടന്മാരാകുമാളുകള്‍ തന്റെ-
യിഷ്ടത്തിന്നൊത്തുവേഷം കെട്ടിപ്പൂ.
കാശിന്നായിട്ടു ബന്ധുജനത്തെ
നാശം ചെയ്യുവാനേറെപ്പേരുണ്ടേ
ജാതിയും മതചിന്തകളൊക്കെ
മീതെക്കാണുന്നതിന്റെയും മേലെ
കാട്ടിക്കൂട്ടുന്നിതോരോരോ പേക്കൂ-
ത്തൊട്ടും നോക്കാതതിന്‍ പരിണാമം
അയ്യയ്യോയിതുകാണുവാനൊട്ടും
വയ്യല്ലോ കലികാലത്തിന്‍ രൗദ്രം

ക്രൂരത

കുട്ടല്ലൂരിലെ ചന്തയിലുള്ളൊരു
കുട്ടവിലാസം കാപ്പിക്ലബ്ബില്
‍പുട്ടും കടലയുമൊക്കെ ഭുജിച്ചി-
ട്ടൊട്ടേറെപ്പേര്‍ കുശലംചൊല്ലി-
ട്ടമ്പൊടിരിയ്ക്കും നേരത്തൊരുവന്
‍വമ്പന്‍ വാര്‍ത്തയൊരെണ്ണം ചൊല്ലി
പട്ടാമ്പീലൊരു ടാപിംഗ്കാരന്‍
കുട്ടികളേയും കെട്ട്യോളേയും
അവിഹിതബന്ധം കാരണമോതീ-
ട്ടവനിയില്‍ നിന്നും യാത്രയയച്ചു
കേട്ടാലും കൊല ചെയ്യും മുമ്പേ
കുട്ടികളൊന്നിനെ നിഷ്കാരുണ്യം
പുത്രിയതാണെന്നോര്‍ത്തീടാതെ
കുത്തിക്കീറി ചാരിത്ര്യത്തെ
കുട്ടികളേയും പതിവായിട്ടാ-
മുറ്റമടിയ്ക്കും മാതാവിനെയും
പലനാള്‍ കാണഞ്ഞയലത്തുള്ളോര്
‍പോലീസ്‌ സ്റ്റേഷനിലറിവുകൊടുത്തു
വീട്ടില്‍ക്കേറിപ്പരിശോധിച്ചാ-
നൊട്ടും ശങ്കിയ്ക്കാതെ ജനങ്ങള്
‍ചത്തുകിടപ്പുണ്ടവിടെക്കുട്ടിക-
ളിത്തിരി ദൂരത്തായി കമഴ്‌ന്നും
ഇത്തരമവിടെക്കണ്ടൊരു നേരം
ചിത്തത്തില്‍ ചില ശങ്കമുളച്ചു
മറ്റേ കുട്ടികള്‍ മാതാവിതുപോല്
‍ചത്തിട്ടുണ്ടാമെന്നു നിനച്ചു
തൊപ്പിധരിച്ചവര്‍ നാട്ടാരൊത്ത്‌
ചപ്പും ചവറും നീക്കിക്കൊണ്ട്‌
തപ്പിത്തപ്പി നടക്കും നേര-
ത്തപ്പോള്‍ കണ്ടു നടുങ്ങിപ്പോയി
പൊട്ടപ്പായയില്‍ മൃതദേഹങ്ങള്
‍കെട്ടിവരിഞ്ഞു കിടപ്പുണ്ടവിടെ
കുട്ടികള്‍ രണ്ടുണ്ടങ്ങിനെയായി-
ട്ടേറ്റം ചീഞ്ഞൊരവസ്ഥയിലായി
തപ്പി നടന്നവര്‍ കണ്ടുപിടിച്ചു
സെപ്റ്റിക്‌ ടാങ്കില്‍ ചീഞ്ഞ ശരീരം
നിത്യം കാണുന്നയല്‍പ്പക്കക്കാര്
‍കൃത്യം മാതാവെന്നു പറഞ്ഞു
പോലീസിന്നുടെ ചതുരതയാലെ
കൊലപാതകിയെയറസ്റ്റും ചെയ്തും
കേട്ടവര്‍ കേട്ടവര്‍ കാണാനെത്തി
ഞെട്ടിയ്ക്കുന്നീ കൊല ചെയ്തോനെ
കണ്ടതിശയമായ്‌ വന്നു ജനത്തി-
ന്നുണ്ടായേറെ ക്രോധം കഠിനം
നിഷ്ഠുരമായി കുട്ടികളേയും
ദുഷ്ടന്‍ കൊന്നാന്‍ പ്രിയതമയേയും
കേട്ടുകഴിഞ്ഞാല്‍ ദുഃഖം തോന്നും
ഒട്ടും ദയയിവനേകരുതാരും
കാലം മോശം കാണുന്നീവിധ
കോലാഹലവും നമ്മുടെ നാട്ടില്
‍കാമം ക്രോധം മദ മാത്സര്യം
ഭൂമിയിലിന്നു നിറഞ്ഞുകഴിഞ്ഞു
കുറയുന്നിവിടെ സ്നേഹത്തിന്‍ ബല-
മറിയൂ തിന്മകളേറീടുന്നു.

Saturday, August 2, 2008

ഊരകത്തമ്മതിരുവടി

പൂമുള്ളിത്തിരുമേനിപണ്ടുഭജനം ചെയ്തപ്പൊളാമോദമായ്‌
കാമാക്ഷീയവിടുന്നു പോന്നു കുടയില്‍ ഭക്തന്റെ പുണ്യത്തിനാല്
ചെമ്മേ നല്‍ക്കുടപോലെ കാക്കുക സദാ കാര്‍ത്ത്യായനീയൂരക-
ത്തമ്മേ താപമകറ്റി നീ ഭഗവതീ ശ്രീ രാജരാജേശ്വരീ